ഒരു ഞരമ്പിന്റെ ലണ്ടൻ യാത്ര!

ഒരു അവധിക്കാലത്തെ മധുരസ്മരണകൾ അയവിറക്കി കൊണ്ട് ഡൽഹിയിലെ തണുപ്പുള്ള ആ പ്രഭാതം ഞാൻ ആസ്വദിക്കുകയുണ്ടായി. പ്രിയപ്പെട്ടവരെ വിട്ടുപിരിഞ്ഞതിന്റെ നൊമ്പരം മനസ്സിൽ ഉണ്ടായിരുന്നെങ്കിലും, പറന്നു പറന്നു എന്റെ മായാജാലലോകത്തു തിരികെ എത്താൻ വെമ്പൽ കൊള്ളുകയായിരുന്നു എന്റെ ഹൃദയം.
എയർപോർട്ട് ഇമ്മിഗ്രേഷനിൽ ക്യൂ നിൽകുമ്പോൾ എന്റെ മനസ്സിൽ നീ മാത്രമേ ഉണ്ടായിരുന്നുള്ളു, Mr.Cooper! ഇത്രയധികം ഞാൻ സ്നേഹിക്കുന്ന മറ്റാരും ഈ ലോകത്തിൽ ഇല്ല ; നിസ്വാർത്ഥമായി എന്നെ തിരിച്ചു സ്നേഹിക്കാനും! നിനക്കറിയാമല്ലോ....?!

"പാസ്പോർട്ട്‌ ദേദോ" കാഠിന്യമുള്ള സ്വരത്തിൽ മുന്നിലത്തെ മേശയുടെ അങ്ങേ തലക്കൽ  നിന്നും. കൂടിപ്പോയാൽ ഒരു 45 വയസ്സ്, നല്ല  കഷണ്ടി. മുഖത്ത് ഒരു സോഡാക്കുപ്പി ഗ്ലാസ്‌!
 "Good morning" കൊച്ചുവെളുപ്പാൻ കാലത്ത് ഒരു സാധാരണ മനുഷ്യന് ഉണ്ടാകേണ്ട എനർജി ലെവല്ക്കും മേലെ ഉള്ള എനർജി ലെവലുമായി ഞാൻ അങ്ങേരെ അഭിസംബോധന ചെയ്ത് എന്റെ പാസ്പോർട്ട്‌ കൊടുത്തു. കൈയിൽ കിട്ടിയ പാസ്സ്പോർട്ടിന്റെ ചുവപ്പ് നിറം കണ്ടപ്പോളേ അങ്ങേരുടെ പുരികം, ഒരു അരിവാളുകണക്കെ ചുളിഞ്ഞു. തിരിച്ചും, മറിച്ചും,തലകുത്തനെയും ഒക്കെ അയാൾ എന്റെ പ്രിയപ്പെട്ട പാസ്സ്പോർട്ടിനെ പീഡിപ്പിക്കുന്നത് നിസ്സഹായയായി കണ്ട് നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു.

മണിക്കൂറുകളായി എന്ന പ്രതീതി ഉണർത്തിയ ആ പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ ക്ഷമ നെല്ലിപ്പലകയും തല്ലിത്തകർത്തു എങ്ങോട്ടോ ഒളിച്ചോടി. സഹികെട്ട് ഞാൻ ചോദിച്ചു, "ക്യാ ഹുആ, സാർ. സബ് ടീക് തോ ഹേ നാ?"
"ജോസപ്പേ, കുട്ടിക്ക് ഹിന്ദി അറിയാം" എന്ന് മനസ്സിലായപ്പോൾ അങ്ങേരു സംസാരിച്ചു തുടങ്ങി.
"വിസ നഹി  ഹേ ക്യാ?" സത്യമായിട്ടും ഞാൻ അങ്ങേരുടെ പിതാമഹന് നല്ലത് മാത്രം വരുത്തണേ എന്ന് കൊടുങ്ങല്ലൂർ അമ്മയെ മനസ്സിൽ ധ്യാനിച്ചു പ്രാർഥിച്ചു.  അന്ന് ആ മനുഷ്യൻ എത്ര തുമ്മിയോ ആവോ....! അല്ലാ,  ഇങ്ങേരു ഈ  കണ്ണട  ഷോയ്ക്ക് വച്ചേക്കുവാന്നോ അതോ ഇങ്ങേർ ന്യൂ ജൻ  ധൃതരാഷ്ട്രരോ?! കയ്യിലിരിക്കുന്ന പാസ്സ്പോർട്ടിലെ വിസ കാണാതിരിക്കാൻ?!

ഒടുക്കം അങ്ങേരു പ്രീതിപ്പെട്ട് ഈ പാവം പാവം പ്രവാസിക്ക് സ്റ്റാമ്പ്‌ കുത്തി തന്നപ്പോളേക്കും വിളി വന്നു
"This is the final call for Ms. Ardra Mohan travelling on AI131 to London Heathrow" ഫ്ലൈറ്റ് പിടിക്കാൻ ഞാൻ അന്നേരം ഓടിയ ഓട്ടം 2016 ഒളിംപിക്സിൽ ഓടിയിരുന്നെങ്കിൽ ബ്രിട്ടന് വേണ്ടി ഞാൻ ഒരു സ്വർണ്ണം നേടിയെനേം!
ഓടിക്കിതച്ചു ഒരുവിധം എന്റെ സീറ്റിൽ ചെന്നിരുന്നപ്പോളാണ് മനസ്സിലായത് അടുത്ത രണ്ട് സീറ്റും കാലിയാണെന്നു!എന്റെ മനസ്സ് ആനന്ദതുന്തുലിതയായി നടമാടിയപ്പോൾ, ഇടിത്തീ പോലെ അയാൾ കടന്നു വരുന്നത്.

സാധാരണ ഗതിയിൽ എന്റെ ഒപ്പം വല്ല ചുള്ളൻ ചെക്കന്മാരും വന്നിരിക്കാനായ് ഞാൻ ഉള്ളുരുകി പ്രാർത്ഥിക്കാറുണ്ട്.  പക്ഷേ,  അന്ന് അങ്ങനെ ഒരു ആഗ്രഹം എനിക്കുണ്ടായിരുന്നില്ല. സ്വസ്ഥമായി, മനസ്സമാധാനത്തോടെ ഒന്ന് ഇരിക്കണം. അത്രേ ഉണ്ടായിരുന്നുള്ളു മനസ്സിൽ. അന്നേരമാണ് ഈ പണ്ടാരക്കാലന്റെ വരവ്. കണ്ടുമറന്ന ഏതോ സിനിമയിലെ ക്രൂരനായ വില്ലന്റെ മുഖം, കണ്ടാൽ മനം മടുപ്പിക്കുന്ന പോലെ ഉള്ള നോട്ടം,  ഇന്നലെ രാത്രിയിൽ അടിച്ച റമ്മിന്റെ കെട്ട നാറ്റം. ആളുടെ സീറ്റിനമ്പർ 25C.  ചെറിയ ഒരു ആശ്വാസം എനിക്ക് തോന്നി കാരണം  എനിക്ക് 25A ആണ് സീറ്റ്‌.  നടുക്ക് സ്ഥലം ഉണ്ടല്ലോ എന്ന ആശ്വാസത്തിൽ ഞാൻ ഒന്ന് തുള്ളിച്ചാടനം എന്ന് കരുതുമ്പോളാണ്  എന്റെ  കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് അയാൾ എന്റെ അടുത്ത് വന്നിരുന്നത്.
'Hello' പറഞ്ഞു,  ചിരിച്ചു കൊണ്ട് ഞാനും ഒരു 'hello' പറഞ്ഞു എന്നിട്ട്  വായിക്കാൻ  എന്റെ നോവൽ എടുത്ത് താളുകൾ മറിച്ചുതുടങ്ങി.
എത്ര നേരം ഞാൻ അതിൽ മുഴുകിയിരുന്നു എന്ന് എനിക്കറിയില്ല. ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ആയതും മിഡ്-എയറിൽ എത്തിയതും ഒന്നും ഞാൻ അറിഞ്ഞില്ല.  എന്റെ കൈകളിൽ വീണ മീട്ടുന്നതുപോലെ ആരോ തടവുന്നത് അനുഭവപ്പെട്ടപ്പോളാണ് ഞാൻ 'കൈറ്റ് റണ്ണർ' -ലെ അമീറിനെയും ഹസ്സനെയും പകുതി വഴിയിലുപേക്ഷിച്ചത്‌.
"What the hell are you doing?" ഗർജ്ജിച്ചുകൊണ്ട് ഞാൻ ആരാഞ്ഞു.
അതിന് അയാൾ എന്തൊക്കെയോ മറുപടി പറഞ്ഞു. അയാൾ ഏത് ഭാഷയാണ് സംസാദിക്കുന്നതു എന്ന്  എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.
"That was so weird. Don't you dare do that ever again", എന്ന് ആംഗ്യഭാഷയിൽ ഞാൻ പറഞ്ഞു മനസ്സിലാക്കി അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞിട്ടുണ്ടാവില്ല, അതാ അയാളുടെ കാലുകൾ എന്റെ കാലിന്റെ മുകളിൽ.
"Listen, you have a leg rest in front of you. My legs are not your leg rest" ദേഷ്യത്തോടെ ഞാൻ അയാളോട് പറഞ്ഞു. വീണ്ടും 5മിനിറ്റ് അയാൾ മാന്യനായി ഭാവിച്ചു. ഒരു അന്താരാഷ്ട്ര വിമാനത്തിൽ ഏകദേശം അരമണിക്കൂറായി ഈ എമ്പോക്കിയുടെ തോന്യവാസങ്ങൾ സഹിച്ചു മടുത്തത് കൊണ്ടാകാം, എന്റെ പഞ്ചേന്ദ്രിയങ്ങൾ പതിവിലും കാര്യക്ഷമതയുടെ പണിയെടുത്തത്.
പിന്നീട് അയാളുടെ കൈകൾ എന്റെ ഉടലിനെ സ്പർശിക്കാൻ വരുന്നു എന്ന് മനസ്സിലായപ്പോൾ, ഞാൻ പറഞ്ഞു "please be careful with your hands. I am pregnant and i would like it if you would be so kind enough to give me some space." അത്രയും പറഞ്ഞു ഇനി അയാൾ ശല്യം ചെയ്യില്ല എന്ന് വിശ്വസിച്ചു,  എന്റെ മനസ്സ് സംഭവബഹുലമായ ഈ സംഭവങ്ങൾ വിലയിരുത്താൻ തുടങ്ങി!
സഹയാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഈ പ്രശ്നം പരിഹരിക്കാൻ ഞാൻ കണ്ടെത്തിയ മാർഗ്ഗം! എനിക്ക്  എന്നോട് തന്നെ വെറുപ്പ് തോന്നി.
നാട്ടിലെ  ആനവണ്ടിയിൽ നട്ടപ്പാതിരായ്ക്ക് വലിഞ്ഞു കേറി യാത്ര ചെയ്തപ്പോളാണ് ആദ്യമായി ഞരമ്പുരോഗികളുടെ ശല്യം എനിക്കനുഭവപ്പെട്ടത്. പക്ഷേ,  ഇത്..... -50°C, 14,000 അൾട്ടിട്യൂഡ്... എത്ര ഉയരത്തിൽ ഈ ഒരു അനുഭവം?

ഒരു ഇരുപതു മിനിറ്റ് കഷ്ടിച്ച് കടന്നുപോയിക്കാണും, അയാൾ അയാളുടെ കാലുകളുമായി വീണ്ടും തഥൈവ! ഇത്തവണ ഞാൻ ക്ഷമിച്ചില്ല, ഫ്ലൈറ്റ് അറ്റൻഡറുമാരോട് പരാതി പറഞ്ഞു, സീറ്റ്‌ മാറ്റാൻ ആവശ്യപ്പെട്ടു. മാപ്പ് പറയാൻ ആവശ്യപ്പെട്ടപ്പോൾ "I am taking anti-depressents' എന്ന് പറഞ്ഞ ആ നികൃഷ്ടജീവിക്കിട്ടു ഒരു അഞ്ചെണ്ണം ചെപ്പക്കുറ്റിക്ക് പൊട്ടിക്കാൻ പറ്റാഞ്ഞതിൽ എനിക്ക് അതിയായ ദുഖമുണ്ട്. എന്താ ഈ മനുഷ്യർ ഒക്കെ ഇങ്ങനെ, Mr.Cooper?

നിന്നോട് ഇത് പറഞ്ഞപ്പോൾ ഒരു ശാന്തത അനുഭവപ്പെടുകയാണ്,Mr.Cooper! ഈ ലോകം മുഴുവൻ നിന്നെ പോലെ ആയിരുന്നെങ്കിൽ എന്ന് ഞാൻ  ആഗ്രഹിച്ചു പോകുന്നു. നിന്റെ മടിയിൽ തലചായ്ച്ചു കിടക്കുമ്പോൾ, ഈ ലോകത്തിൽ ഒന്നിനെയും ഞാൻ ഭയപ്പെടാറില്ല. കാരണം, ഞാൻ നിന്നെ ഉപേക്ഷിച്ചാലും,  നീ എന്നെ ഉപേക്ഷിക്കില്ല എന്നെനിക്കറിയാം, Mr.Cooper! എന്നും എന്നും അളവില്ലാതെ എന്നെ സ്നേഹിക്കുന്ന എന്റെ കട്ടിൽ,  Mr. Cooper!

Comments

  1. Mr Cooper ആരൊക്കെയോ ആണെന്ന് തെറ്റിധരിച്ചു പോയി. Sorry...

    ReplyDelete
  2. ആകാശത്തിലും രക്ഷ ഇല്ലെ

    ReplyDelete

Post a Comment

Popular Posts